width=തേനിലെ ഔഷധം
പുഷ്പങ്ങളില്‍നിന്നും ഫലങ്ങളില്‍നിന്നും തേന്‍ ശേഖരിച്ച് സ്വന്തം ശരീരത്തില്‍നിന്നുതന്നെയാണ് തേനീച്ചകള്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നത്. ശേഷം, മെഴുക് അടകളില്‍ അവ സൂക്ഷിച്ചുവെക്കുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പു മാത്രമാണ് തേന്‍ ഈച്ചയുടെ വയറ്റില്‍നിന്നുമാണ് വരുന്നതെന്ന് മനുഷ്യന്‍ കണ്ടെത്തുന്നത്. ആയിരത്തിനാന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു:
''അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണ്ണങ്ങളുള്ള പാനീയം പുറത്തുവരുന്നു. അതില്‍, മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ഇതില്‍, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (16:69).
വസ്തുക്കള്‍ അഴുകാതെ സൂക്ഷിക്കാനും രോഗങ്ങള്‍ സുഖപ്പെടുത്താനും ഉത്തമ ഔഷധമാണ് തേന്‍.  രണ്ടാം ലോക മഹായുദ്ധകാലത്ത് റഷ്യക്കാര്‍ മുറിവ് ഉണക്കാന്‍ അതാണ് ഉപയോഗിച്ചിരുന്നത്.
മുറിവ് സദാ ഈര്‍പ്പമുള്ളതായി ശേഷിക്കാനും ശരീര കലകള്‍ക്ക് വൃണം ബാധിക്കാതിരിക്കാനും ഇത് ഉത്തമമാണ്. മുറിവിന് പുരട്ടുമ്പോള്‍ സാന്ദ്രത കാരണം ബാക്ടീരിയകള്‍ക്കോ ഫംഗസുകള്‍ക്കോ ഇതില്‍ പറ്റിപ്പിടിക്കാന്‍ സാധിക്കില്ല.
ഏതെങ്കിലും ഒരു ചെടിയില്‍നിന്ന് അലര്‍ജി നേരിടുകയാണെങ്കില്‍ അതില്‍നിന്നുതന്നെയുള്ള തേന്‍ എടുത്തുപയോഗിച്ചാല്‍ ഒരളവോളം പ്രതിരോധം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഫ്രക്‌ടോസും വൈറ്റമിന്‍ കെ-യുമാണ് തേനിലെ പ്രധാന ഘടകങ്ങള്‍.
അതുകൊണ്ടുതന്നെ, തേനിന്റെ ഉല്‍ഭവത്തെ കുറിച്ചും ഉപയോഗങ്ങളെ കുറിച്ചുമുള്ള വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ അത് അവതരിച്ച കാലത്തെ സംബന്ധിച്ചിടത്തോളം എല്ലാറ്റിനെയും കവച്ചുവെക്കുന്നതായിരുന്നു.